രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിപുലമായ കർമ്മപദ്ധതിക്ക് ഇന്ന് തുടക്കമിടുന്നു. കേരളത്തിലെ ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന മൂന്ന് വർഷം നീളുന്ന മാസ്റ്റർ പ്ലാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കും. ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക വിഷൻ ഡോക്യുമെന്റും ഇന്ന് പുറത്തിറക്കും.
രാജ്യത്തുടനീളം ഇതുവരെ പിടികൂടിയ 6,000 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ മയക്കുമരുന്നുകൾ നശിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി, ഡാർക്ക് നെറ്റ് വഴിയുള്ള രാസലഹരി വസ്തുക്കളുടെ വിൽപന കർശനമായി തടയാനുള്ള സമഗ്ര പദ്ധതിയും സർക്കാർ അവതരിപ്പിക്കും.കേന്ദ്രത്തിലെ 44 മന്ത്രാലയങ്ങളിലെ പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 108 പ്രതിനിധികളും ഇന്ന് നടക്കുന്ന ഈ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ലഹരി മാഫിയകൾക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര-സംസ്ഥാന ഏകോപനം ഉറപ്പാക്കുകയാണ് ഈ വിപുലമായ കർമ്മപദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
