ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട 99 ശതമാനം വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള ഒരു ശതമാനം തർക്കവിഷയങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമായി പുരോഗമിക്കുകയാണെന്നും മുംബൈയിൽ നടന്ന സിറ്റി ഇൻവെസ്റ്റർ കോൺഫറൻസിൽ അദ്ദേഹം അറിയിച്ചു. ഈ വ്യാപാര കരാർ ഒപ്പുവെക്കുന്നതോടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തിന് അത് വലിയ രീതിയിൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ച 12.5 ശതമാനം താരിഫ് വർദ്ധനവ് ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും അമേരിക്കൻ അംബാസഡർ കൂട്ടിച്ചേർത്തു. കാനഡ, റഷ്യ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങി അറുപതിലധികം രാജ്യങ്ങൾക്ക് ഈ നികുതി വർദ്ധനവ് ബാധകമാണ്. നിലവിലെ വ്യാപാര ചർച്ചകൾക്കായി അമേരിക്കയിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ഇന്ത്യയിലുണ്ടെന്നും, ഉടൻ തന്നെ അനുകൂലമായൊരു തീരുമാനം ഉണ്ടാകുമെന്നുമാണ് അമേരിക്കൻ വ്യക്തമാക്കുന്നത്.
