ബജറ്റ് സമ്പൂർണ്ണ സ്വകാര്യവത്കരണത്തിനുള്ള ആമുഖപ്രഭാഷണം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രഖ്യാപിച്ച പദ്ധതികൾക്കൊന്നും ബജറ്റിൽ പണമില്ലെന്ന് മാധ്യമങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കടലാസിൽ മാത്രമൊതുങ്ങുന്ന ഈ പദ്ധതികളൊന്നും ഈ വർഷം നടപ്പിലാക്കാൻ പോകുന്നതല്ലെന്നും, വെറും കല്ലിടൽ നാടകങ്ങൾ മാത്രമേ നടക്കൂ എന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻപത്തെ മംഗലാപുരം യാത്രയെയും നിലവിലെ ബജറ്റ് നിർദ്ദേശങ്ങളെയും കൂട്ടിച്ചേർത്തായിരുന്നു എം.വി. ഗോവിന്ദന്റെ പ്രധാന വിമർശനം. എല്ലാം സ്വകാര്യവത്കരിക്കുന്നു. കേരളത്തിന്റെ സമുദ്രതീരം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. സ്വകാര്യ മൂലധനത്തെ പൂർണ്ണമായും ആശ്രയിക്കാതെ കേരളത്തിന് വളരാനാകില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മുൻപ് ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇപ്പോൾ ഉത്തരമായിരിക്കുകയാണ്. അന്ന് എന്തിനായിരുന്നു ആ യാത്ര എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം പുറത്തിറക്കിയ ധവളപത്രത്തിലൂടെയും ഇപ്പോൾ അവതരിപ്പിച്ച ബജറ്റിലൂടെയും വ്യക്തമായി. ഇതെല്ലാം സ്വകാര്യവത്കരണത്തിലൂടെ അദാനിക്ക് വിൽക്കാനാണെന്ന് ബജറ്റിന്റെ സൂക്ഷ്മാംശം പരിശോധിക്കുമ്പോൾ മനസ്സിലാകുമെന്നും ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത തകർച്ചയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിലെ ആഭ്യന്തര തർക്കങ്ങൾ കാരണം ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസുമായി ബന്ധപ്പെട്ട് നടക്കേണ്ടിയിരുന്ന സുപ്രധാന അവലോകന യോഗം പോലും നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് സ്ഥലംമാറ്റുകയും തരംതാഴ്ത്തുകയും ചെയ്തു. ഒരു കൃത്യമായ നിലപാടില്ലാതെ അവലോകന യോഗങ്ങൾ പോലും മുടങ്ങുന്നത് കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എം.വി. ഗോവിന്ദൻ പറഞ്ഞു.
