സംസ്ഥാനത്ത് ഔദ്യോഗികമായി കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ബാക്കി 11 ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും മഴ കൂടുതൽ കനക്കും. നാളെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലും, ജൂൺ അഞ്ചിന് തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട്ട് ആയിരിക്കും. ജൂൺ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ ഏഴാം തീയതിയാകുമ്പോഴേക്കും മഴയുടെ തീവ്രത വടക്കൻ കേരളത്തിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് പ്രവചനം. അന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബാക്കി 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
