ഗ്ലാസ്ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിന് സമാപനമായി. ഓഗസ്റ്റ് 2 – ന് കൊടിയിറങ്ങിയ ഗെയിംസിൽ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യയുടെ ഈ നേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ഇംഗ്ലണ്ടും (110) കാനഡയും (62) അടുത്തടുത്ത സ്ഥാനങ്ങൾ നേടി.
സംഗീതസാന്ദ്രവും വർണാഭവുമായ ചടങ്ങുകളോടെയാണ് ഗ്ലാസ്ഗോയിൽ സമാപനച്ചടങ്ങ് നടന്നത്. ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ ഗുഡ്രെം, സ്കോട്ടിഷ് ഗായകരായ കാമി ബാൺസ്, സാൻഡി ടോം എന്നിവർക്കൊപ്പം ഇന്ത്യയിൽ നിന്ന് ശങ്കർ മഹാദേവൻ, മാനുഷി ചില്ലാർ തുടങ്ങിയവരും വേദിയിലെത്തി തിളങ്ങി. സ്വർണ മെഡൽ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തി മാർച്ച് ചെയ്തത്.കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് 2030-ൽ ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും. ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങിൽ അടുത്ത ഗെയിംസിനായുള്ള ഔദ്യോഗിക ബാറ്റൺ ഇന്ത്യയ്ക്ക് കൈമാറി. ചരിത്രപ്രധാനമായ ഈ മഹാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് രാജ്യം ഇപ്പോൾ.
