ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയും തമ്മിൽ നടന്നതായി പറയപ്പെടുന്ന രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിചിത്ര വിവരങ്ങൾ പുറത്തുവന്നു. പരമോന്നത നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന സംശയങ്ങൾക്കിടയിൽ, തിഹ്റാനിലെ അതീവ രഹസ്യ കേന്ദ്രത്തിൽ കറുത്ത ഗ്ലാസ് പാകിയ കാറിനുള്ളിൽ ഇരുട്ടിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നതെന്ന് ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ കാരണങ്ങളും അതീവ രഹസ്യ സ്വഭാവവും കാരണം ഇരുവർക്കും പരസ്പരം കാണാനോ ഹസ്തദാനം ചെയ്യാനോ സാധിച്ചിരുന്നില്ല.
ഇടയ്ക്കിടെയുള്ള രാജി ഭീഷണികളെ തുടർന്നാണ് പെസെഷ്കിയന് ഈ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിച്ചത്. എന്നാൽ ഔദ്യോഗിക വസതിക്ക് പകരം ഒരു വാണിജ്യ കാറിന്റെ പിൻസീറ്റിൽ ഇരുത്തിയാണ് അദ്ദേഹത്തെ രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോയത്. ചുറ്റും പൂർണ്ണ ഇരുട്ടായതിനാൽ സംസാരിച്ച ആൾ യഥാർത്ഥത്തിൽ പരമോന്നത നേതാവ് തന്നെയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് പിന്നീട് പ്രസിഡന്റ് തന്റെ ഓഫീസിനോട് ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മറ്റൊരു മീറ്റിംഗിനുള്ള പ്രസിഡന്റിന്റെ അഭ്യർത്ഥന ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ അഞ്ച് മാസമായി മോജ്തബ ഖമേനി പൊതുവേദികളിലോ ശബ്ദരേഖകളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശബ്ദത്തിന്റെ ആവൃത്തിയും പശ്ചാത്തല ശബ്ദങ്ങളും വിശകലനം ചെയ്ത് വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് നേതാവിന്റെ ആരോഗ്യസ്ഥിതി കണ്ടെത്താൻ സാധിക്കുമെന്ന ഭയത്താലാണ് അദ്ദേഹത്തെ പുറംലോകത്തിന് മുന്നിൽ കാണിക്കാത്തതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് മോജ്തബ ഖമേനി കൊല്ലപ്പെട്ടിരിക്കാൻ 90 ശതമാനം സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുമ്പോൾ, ഇസ്രയേൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വസിക്കുന്നത്.
രാജ്യത്ത് ഭരണരംഗത്ത് വിപ്ലവ ഗാർഡുകളുടെ പൂർണ്ണ നിയന്ത്രണമാണെന്നിരിക്കെ, പ്രസിഡന്റും പരമോന്നത നേതാവിന്റെ ഓഫീസും തമ്മിലുള്ള സംഘർഷങ്ങൾ ഇറാനിലെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. പരസ്യമായി കാണാനാകാത്ത ഒരു നേതാവിന്റെ കീഴിൽ രാജ്യം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
